വായിക്കാൻ വളരെ വൈകിപ്പോയെന്ന ഒരു കുറ്റബോധമാണ് ഈ
പുസ്തകം വായിച്ചു നിർത്തുമ്പോൾ ബാക്കിയുണ്ടായിരുന്നത്. സത്യത്തിൽ ഒന്നുരണ്ടു ദിവസം വേണ്ടിവന്നു ദാസനിൽ നിന്നും ചന്ദ്രികയിൽ നിന്നും ഗസ്തോൻ സായ്വിൽ നിന്നുമെല്ലാം ഒരു മുക്തി നേടാൻ. ചില പുസ്തകങ്ങൾ അങ്ങനെയാണ്- വായിച്ചു കഴിഞ്ഞ് നമ്മിൽ അതിൻറെ ഒരു ജീവാംശവും അവശേഷിപ്പിച്ചേ അവ പെയ്തൊഴിയൂ. "മയ്യഴിപ്പുഴയുടെ തീരങ്ങളിൽ" അങ്ങനെ ഒരു പുസ്തകമാണ്. വായിച്ചു കഴിഞ്ഞ് രണ്ടു മാസങ്ങൾക്കിപ്പുറം ഇതെഴുതുമ്പോഴും ദാസനും ചന്ദ്രികയും ഗസ്തോൻ സായ്വും മയ്യഴിയിലെ വെള്ളിയാംകല്ലിന്റെ കാല്പനികതയും ഒക്കെ കണ്മുൻപിൽ കണ്ടതുപോലെ.
മലയാള സാഹിത്യത്തിൽ, വാക്കുകൾ കൊണ്ട് ചിത്രങ്ങൾ മെനയാൻ കെല്പുള്ള അപൂർവ്വം ചില സാഹിത്യകാരന്മാരിൽ ഒരാളാണ് എം മുകുന്ദൻ. "മയ്യഴിപ്പുഴയുടെ തീരങ്ങളിൽ" അതിന് ഏറ്റവും വലിയ തെളിവാണ്. ഒരു ചലച്ചിത്രമെന്നപോലെയാണ്, അദ്ദേഹം വരച്ചിടുന്ന ചിത്രങ്ങൾ വായനക്കാരന്റെ ഉള്ളിൽ ഇടം പിടിക്കുക.
സ്വാതന്ത്ര്യത്തിന് മുൻപുള്ള സാഹചര്യങ്ങളെ ആസ്പദമാക്കി എഴുതിയ നോവലാണിത്. ചരിത്രത്തിനൊപ്പം ചില ജീവിതങ്ങളും ഇതിൽ ഇതിവൃത്തമാകുന്നു. ദാസന്റെ ജനനത്തിലൂടെ തുടങ്ങിവയ്ക്കുന്ന ആ ചിത്രം പൂർത്തിയാകുന്നതും ദാസനിലൂടെതന്നെ.
അറിവിന് വേണ്ടിയുള്ള തൃഷ്ണ ചെറുപ്പത്തിലേ എരിഞ്ഞ ആ ചെറുപ്പക്കാരന്റെയുള്ളിൽ അസ്തിത്വതിന്റെ ചോദ്യങ്ങൾ ഉയരുമ്പോഴും അപൂർണ്ണതയ്ക്ക് നടുവിൽ ഒരു പൂർണ്ണതയായി മുകുന്ദൻ പറഞ്ഞു നിർത്തുന്ന ചിലതുണ്ട്...വായനക്കാരന് ചിന്തയ്ക്ക് ഇടം നൽകിക്കൊണ്ട് -
ഉത്തമന്റെ ദുർമ്മരണത്തെപ്പറ്റി പലരും പലതും പറഞ്ഞു. ദൈവങ്ങൾ ശിക്ഷിച്ചതാണെന്ന് മയ്യഴിയുടെ മക്കൾ വിശ്വസിച്ചു. കുഞ്ഞനന്തൻ മാസ്റ്റർക്ക് പറയുവാൻ ഇത്രയേ ഉണ്ടായിരുന്നുള്ളൂ:
“ഓൻ ആദ്യമായി തിറ കെട്ടിയതാ. ആടി പരിചയമില്ലാത്തതാ. അതവനോർത്തില്ല.”
പിന്നീട് മറ്റൊരിടത്ത് ദാസൻ പറഞ്ഞു.. “മദ്യത്തെക്കാൾ ലഹരിയും മറവിയും തരുന്നതാണ് ഭക്തി.” ഇവിടെയും മുകുന്ദൻ ചിലതെല്ലാം പറഞ്ഞ് വയ്ക്കുന്നതിനപ്പുറം മറ്റു ചിലതെല്ലാം ആസ്വാദകന്റെ ആലോചനയ്ക്ക് വിടുകയാണ് ചെയ്യുന്നത്.
മയ്യഴിയുടെ മോചനത്തിനു വേണ്ടി പരിശ്രമിച്ച് ഒടുവിൽ അതിന്റെ രാഷ്ട്രീയ വിമോചനത്തിന് ശേഷവും സ്വന്തം ജീവിതവും ഭാവിയും വലിച്ചെറിഞ്ഞ് ദാസൻ നടത്തുന്നത് ചില വെല്ലുവിളികളാണ്... അവനവന്റെ സ്വേഛയോടു തന്നെയുള്ള ചില വെല്ലുവിളികൾ.
അനാദിയായി പരന്നു കിടക്കുന്ന സമുദ്രതിനങ്ങേപ്പുറത്ത് വെള്ളിയാംകല്ലിൽ ഒരു തുമ്പിയായി മയ്യഴിയുടെ എല്ലാ മക്കളേയും പോലെ ആ പ്രാണനും തുടങ്ങിയവസാനിക്കുമ്പോൾ "മയ്യഴിപ്പുഴയുടെ തീരങ്ങളിൽ" ഒരു കണ്ണുനീർ പ്രവാഹമാകുന്നു. നഷ്ടങ്ങളുടെ കഥയായി മയ്യഴി ഒഴുകി അകലുമ്പോൾ 'സ്വയം കത്തിനശിച്ച് മറ്റുള്ളവരെയും കത്തിനശിപ്പിക്കുന്ന തീ'യായി ദാസൻ മാറുകയാണ്. എന്നെ സ്നേഹിക്കുന്നവർ സൂക്ഷിക്കണമെന്ന് അയാൾ താക്കീത് ചെയ്യുമ്പോൾ ചില ചോദ്യങ്ങൾ ആസ്വാദകനിലും ബാക്കിയാകുന്നു; ഭരതനും ലീലയും തലപുകച്ച പോലെ -
"അന്നു ജയിലിൽനിന്നു പുറത്തിറങ്ങിയപ്പോൾ നേരെ ദാസൻ വീട്ടിൽ പോയിരുന്നെങ്കിൽ, കണാരേട്ടൻ നൽകിയ ഏതെങ്കിലും ഒരുദ്യോഗം അയാൾ സ്വീകരിച്ചിരുന്നുവെങ്കിൽ.... എങ്കിൽ ദാസന്റെ തലവിധിതന്നെ മാറുമായിരുന്നേനെ..."
പിന്നെയെന്തിന് ദാസൻ സ്വയമേ നശിക്കാൻ ഇറങ്ങിപ്പുറപ്പെട്ടു.?
ഒരൽപം നൊമ്പരവും ചില ചോദ്യങ്ങളും അവശേഷിപ്പിച്ചു കൊണ്ട് ഇൗ പുസ്തകം പറഞ്ഞുനിർത്തുമ്പോളും മലയാളസാഹിത്യത്തിന് ഒരമൂല്യ നിധിയായി "മയ്യഴിപ്പുഴയുടെ തീരങ്ങളിൽ" ഇന്നും നിറഞ്ഞൊഴുകുന്നു.
No comments:
Post a Comment