"കാലപ്പഴക്കമുണ്ട് ...വലുപ്പം കണ്ടാലറിയാം". അമ്മ പറഞ്ഞു . ആദ്യം തോന്നീത് അത്ഭുതമാണ് . പിന്നെ എവിടെയോ മനസ്സുടക്കി.
ഇലകളില്ല, കൂടുകൂട്ടിയ കിളികളില്ല, കാറ്റിൽ കിലുക്കാറുള്ള പാദസരമില്ല. അറുത്തു മുറിച്ചിരിക്കുന്നു . ഒരു തടിക്കഷണം മാത്രം. ശ്വാസം നഷ്ടപ്പെട്ട് വെറുമൊരു തടിക്കഷണം മാത്രമായിത്തീർന്ന ഒരു മരം . കടയ്ക്കൽ കോടാലി വച്ചപ്പോൾ അത് കേണപേക്ഷിച്ചിട്ടുണ്ടാകുമോ എന്നെ കൊല്ലരുതെന്ന്...നിലവിളിച്ചിട്ടുണ്ടാകുമോ എന്റെ കിളികൾക്കു കൂടുവെയ്ക്കാൻ മറ്റൊരിടമില്ലെന്ന് . അറിയില്ല . എന്തായാലും മനസ്സ് നന്നായി നൊന്തു . കൊല്ലങ്ങളായി ആർക്കൊക്കെയോ തണലു നൽകിയ, രാത്രി പാർക്കാൻ കൂടൊരുക്കിയ ഒരു മരം. ഇനി അതില്ല . അത് നൽകിയ തണലും ഓർമ്മ മാത്രം .ഏതോ ധനികന്റെ ഊണുമേശയായി, അല്ലെങ്കിൽ കട്ടിലായൊക്കെ അത് രൂപാന്തരം പ്രാപിക്കാൻ പോകുന്നു. അത് പകർന്നേകിയ പ്രാണ വായുവും നിലച്ചിരിക്കുന്നു. ആ കാട്ടിലിപ്പോൾ ബാക്കിയുണ്ടാവുക, മനുഷ്യർ ശേഷിപ്പിച്ച, വികൃതമാക്കപ്പെട്ട, ഒരു ശവശരീരത്തിന്റെ അവശിഷ്ടങ്ങൾ മാത്രമാകും. ഇന്ന് രാത്രിയിൽ ഏതൊക്കെയോ പക്ഷികൾ പകലത്തെ ഷീണം മാറ്റാൻ മരമുത്തച്ഛനെ തേടി എത്തുമായിരിക്കാം. രാത്രികഴിക്കാൻ തീർത്തകൂട് നാമാവശേഷമായതു കണ്ട് അവർ കരയുമോ? താനിട്ട മുട്ടകൾ നിലത്തു ചിതറിക്കിടക്കുന്നത് കണ്ട് സഹിക്കാനാകാതെ ഉള്ളുതകരുമോ?
ഇതെഴുതുമ്പോഴും ചില പരിഹാസസ്വരങ്ങൾ എനിക്ക് കേൾക്കാം." നീ ഈ നൂറ്റാണ്ടിലൊന്നുമല്ലേ ജീവിക്കുന്നെ? നമ്മുടെ സൗകര്യങ്ങൾക്ക് വേണ്ടിക്കൂടിയാണ് ഇതെല്ലാം. പിന്നെന്തിനാ ഇത്തരമൊരു വിലകുറഞ്ഞ അനുകമ്പ?" അറിയാം, അത് കേൾക്കുന്നത് പുറത്തു നിന്നൊന്നുമല്ല, ഉള്ളിൽ നിന്നാണ്. സമൂഹത്തിനൊപ്പം ഓടിയെത്താൻ ശ്രമിക്കുന്ന എന്റെ ഹൃദയത്തിൽ നിന്ന് തന്നെ. പ്രകൃതി സ്നേഹികളായ, അല്ല അങ്ങനെ വിളിക്കപ്പെടുന്ന പലരുടേതെന്ന പോലെതന്നെ എന്റെയും ഉള്ളിൽ നിന്ന്. സ്വന്തം കാര്യം വരുമ്പോൾ ആക്ടിവിസം പെട്ടിയിൽ വച്ചുപൂട്ടുന്ന ecologists എന്ന് പേര് ചാർത്തപ്പെട്ട ചില മനുഷ്യരുടെ ഉള്ളിൽ നിന്ന്.
ഏത് പ്രകൃതിസ്നേഹിയാണ് ഒരുമരമെങ്കിലും മുറിക്കപ്പെടാതിരുന്നെങ്കിൽ എന്ന് വച്ച് വീട്ടിൽ മരത്തിന്റെ ഫർണിച്ചർ വേണ്ടാന്ന് വക്കുക. അപ്രായോഗികംഅതാണ് ഇത്തരം "വട്ടുകൾക്ക്" സമൂഹം നല്കാൻ പോകുന്ന മറുപടി. ശരി, നിങ്ങൾ ഒരു മരം മുറിച്ചുകൊള്ളു. പകരം രണ്ടെണ്ണം വെയ്ക്കണമെന്നില്ല, ഒന്നെകിലും നട്ടുകൂടെ.
No comments:
Post a Comment